ശക്തമായ ഒരുപിടി വേഷങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സുരേഷ് കൃഷ്ണ. വില്ലൻ വേഷങ്ങളിലൂടെ ആണ് കടന്നു വന്നതെങ്കിലും പിന്നിട് നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ താനൊരു മമ്മൂട്ടി ആരാധകൻ ആയിരുന്നു എന്നാണ് സുരേഷ് കൃഷ്ണ പറയുന്നത് സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നതിങ്ങനെ
ഓര്‍മ്മകളുടെ താളുകള്‍ മറിയുമ്പോള്‍ മനസ്സ് 1989-ലെ മദ്രാസിലേക്ക് വണ്ടി കയറും. മദ്രാസ് കേരള സമാജം സ്കൂളിലാണ് പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത്. അന്ന് മദ്രാസില്‍ മലയാളം സിനിമകള്‍ വിരളമായി മാത്രമേ റിലീസ് ചെയ്യാറുളളൂ. അതുകൊണ്ട് തന്നെ മമ്മൂട്ടി ചിത്രങ്ങളോ മലയാളം സിനിമകളോ തിയേറ്ററില്‍ നിന്ന് അധികം കാണാന്‍ കഴിയാറില്ല.
വടക്കന്‍ വീരഗാഥ ആ വര്‍ഷം ഏപ്രിലില്‍ ഇറങ്ങി തരംഗമായി. അതോടെ ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച മമ്മൂക്ക ഇടുന്ന ഡ്രസ്സുകളെ പറ്റിയും അദ്ദേഹം സഞ്ചരിക്കുന്ന കാറിനെ പറ്റിയുമൊക്കെയായി. ആയിടെയാണ് സ്കൂളില്‍ ഓണാഘോഷം വന്നത്. നഗരത്തിലെ പ്രധാന സ്കൂളായതിനാല്‍ എല്ലാ വര്‍ഷവും സിനിമ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തും. ആ വര്‍ഷത്തെ അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കയേയും ഭാരതിരാജയേയുമായിരുന്നു.
മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്ക്ബെഞ്ചുകാര്‍ ചില പ്ലാനുകള്‍ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്ത് എത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ, പേഴ്സണാലിറ്റിയോ ഒന്നുമല്ല എന്നെയും സുഹൃത്തുക്കളെയും ആകര്‍ഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുളള ശബ്ദം അന്ന് മറ്റൊരു നടനില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല.
അങ്ങനെ ഓണാഘോഷ ദിവസമെത്തി. ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുളള ഒരു ഡ്രസിലായിരിക്കും അദ്ദേഹം വരികയെന്നാണ് പ്രതീക്ഷിച്ചത്. പ്രതീക്ഷകളുടെ ആക്കംകൂട്ടി ഏതാനും നിമിഷങ്ങള്‍ക്കകം ഒരു കോണ്ടസ കാര്‍ വന്നുനിന്നു. എല്ലാവരുടെയും നോട്ടം ഡോറിലേക്കായി. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഒരു വെളളമുണ്ടും പൂക്കളുടെ ഡിസൈനുളള ഒരു സാധാരണ ഷര്‍ട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ(തേജസ്) ഉണ്ടായിരുന്നു. വേദിയില്‍ ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു. അദ്ദേഹം സംസാരം അവസാനിപ്പിച്ച നിമിഷം ഞങ്ങള്‍ റെഡിയായി. മമ്മൂക്ക പറഞ്ഞ ആദ്യവാക്കിന് ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ആ കൈയടി ഇന്നും ഓരോ തവണയും മമ്മൂക്കയെ കാണുമ്പോഴും ഹൃദയത്തില്‍ മുഴങ്ങും.
മദ്രാസിലെ സ്കൂളില്‍ മമ്മൂക്കയുടെ പ്രസംഗം കേട്ട് എണീറ്റ് നിന്ന് കൈയടിച്ച ആ പത്താംക്ലാസുകാരന് ഫോണ്‍ വിളിച്ചാല്‍ മമ്മൂക്ക ഇന്ന് മറുതലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലോ, കാരവാനിലോ ഏത് സമയവും കടന്നുചെല്ലാനുളള സ്വാതന്ത്ര്യമുണ്ട്. എല്ലാം കാലം സമ്മാനിച്ച സൗഭാഗ്യങ്ങൾ